Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസില്‍ സ്‌പോട്ട് അഡ്മിഷന് എത്തിയത് 15 വിദ്യാര്‍ത്ഥികള്‍ മാത്രം; കോഴ്‌സ് തുടരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്ക

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസില്‍ തിങ്കളാഴ്ച സ്‌പോട്ട് അഡ്മിഷന് ആകെ എത്തിയത് 15 വിദ്യാര്‍ത്ഥികള്‍ മാത്രം. എം ബി എയ്ക്ക് ഒമ്പത് പേരും എം സി എയ്ക്ക് ആറു പേരും Kasaragod, Kannur University, Admission, Students, Education, Chala Campus, Spot Admission
കാസര്‍കോട്: (www.kasargodvartha.com 26/09/2016) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസില്‍ തിങ്കളാഴ്ച സ്‌പോട്ട് അഡ്മിഷന് ആകെ എത്തിയത് 15 വിദ്യാര്‍ത്ഥികള്‍ മാത്രം. എം ബി എയ്ക്ക് ഒമ്പത് പേരും എം സി എയ്ക്ക് ആറു പേരും മാത്രമാണ് എത്തിയത്. ഇതോടെ ഈ രണ്ട് കോഴ്‌സുകളും ഇവിടെ തുടരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. മറ്റ് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനമെല്ലാം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് വിദ്യാനഗര്‍ ചാല ക്യാമ്പസില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തിയത് എന്നതാണ് വിദ്യാര്‍ത്ഥികള്‍ കുറയാന്‍ കാരണം.

10.30 നാണ് സ്‌പോട്ട് അഡ്മിഷന്‍ വെച്ചതെങ്കിലും അധികൃതര്‍ കുട്ടികളെ കാത്ത് ഒരു മണി വരെ നിന്നു. എം ബി എയുടെയും എം സി എയുടെയും ഡിപാര്‍ട്ട്‌മെന്റ് തലവന്‍മാര്‍ തന്നെ സ്‌പോട്ട് അഡ്മിഷന്‍ കാര്യത്തിനായി എത്തിയിരുന്നു. യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസ് ഡയറക്ടര്‍ ശ്രീലതയുടെ നിര്‍ബന്ധ പ്രകാരമാണ് അധികൃതര്‍ ഉച്ചയ്ക്ക് ഒരു മണി വരെ വിദ്യാര്‍ത്ഥികള്‍ എത്തുന്നതും വരെ കാത്തിരുന്നത്. എന്നാല്‍ ചുരുക്കം കുട്ടികള്‍ മാത്രമാണ് എത്തിയത്.

അതേ സമയം ഉച്ചയ്ക്ക് ശേഷവും കുട്ടികള്‍ മലയോര ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നുവെങ്കിലും അധികൃതര്‍ അഡ്മിഷന്‍ കാര്യങ്ങള്‍ അവസാനിപ്പിച്ച് പോയതിനാല്‍ ഇവര്‍ക്ക് മടങ്ങി പോകേണ്ടി വന്നു. 14 നും 15 നും ഇടയില്‍ കുട്ടികള്‍ എത്തിയാല്‍ കോഴ്‌സ് തുടര്‍ന്നു കൊണ്ടു പോകാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നത്. അഡ്മിഷന്‍ കിട്ടിയ കുട്ടികളെ വെച്ച് കോഴ്‌സ് നടത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചതെന്ന് ക്യാമ്പസ് ഡയറക്ടര്‍ ശ്രീലത കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

നേരത്തേ രണ്ട് കോഴ്‌സിനും കൂടി 15 വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ കിട്ടിയിരുന്നു. എന്നാല്‍ കോഴ്‌സിന് കുട്ടികള്‍ കുറവായതിന്റെ പേരില്‍ ഇവരെയെല്ലൊം ജില്ലയിലെ മറ്റൊരു ക്യാമ്പസായ നീലേശ്വരം ക്യാമ്പസിലേക്ക് മാറ്റിയിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ക്ക് ചാല ക്യാമ്പസില്‍ മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ കോഴ്‌സ് മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞേക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്നാണ് അനുകൂല തീരുമാനം ഉണ്ടാകേണ്ടത്.

സ്‌പോട്ട് അഡ്മിഷന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സഹായവും ചെയ്തത് കൊടുക്കാന്‍ ജി എച്ച് എം പ്രവര്‍ത്തകര്‍ എത്തിയത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ അനുഗ്രഹമായി. ക്യാമ്പസിനെ നിലനിര്‍ത്തുന്ന കാര്യത്തില്‍ യൂണിവേഴ്‌സിറ്റി സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ നിവേദനവും ജി എച്ച് എം പ്രവര്‍ത്തകരായ ബുര്‍ഹാന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, ക്യാമ്പസ് ഡയറക്ടര്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്.

ചാല ക്യാമ്പസ് അടച്ചുപൂട്ടല്‍ നേരിടുന്നത് സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത പുറത്തു വിട്ട വാര്‍ത്തയെ തുടര്‍ന്ന് എം പി, എം എല്‍ എ, യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ യോഗം ചേര്‍ന്ന് ക്യാമ്പസിനെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറായത്. അതേ സമയം സ്‌പോട്ട് അഡ്മിഷന്‍ സംബന്ധിച്ച് അധികൃതര്‍ യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ പോലും അറിയിപ്പ് നല്‍കിയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.



Related News:

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസ്: വിദ്യാര്‍ത്ഥികള്‍ക്കും പറയാനുണ്ട് ചില കാര്യങ്ങള്‍

യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസ് അടച്ചുപൂട്ടില്ല; ഒമ്പതിന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനം

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസ് അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ


Keywords: Kasaragod, Kannur University, Admission, Students, Education, Chala Campus, Spot Admission.