city-gold-ad-for-blogger
Aster MIMS 10/10/2023

ഇതുപോലൊരു പ്രിന്‍സിപ്പാളിനെ കിട്ടുന്നത് ഭാഗ്യം തന്നെ

ഡോക്ടര്‍ കെ എ നവാസ് എല്‍ബിഎസ് കോളജിനോട് വിട പറയുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്

സ്വപ്‌ന ജോസ്മി സാം
(ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, എസ് 8 ബാച്ച് 2012-16, എല്‍ബിഎസ് കോളജ്, കാസര്‍കോട്)

(www.kasargodvartha.com 27.07.2016) ഡോ. കെ എ നവാസ് നീണ്ട അഞ്ചു വര്‍ഷത്തിനു ശേഷം മികവുറ്റ പ്രവര്‍ത്തനം കാഴ്ച വെച്ച് എല്‍ബിഎസ് എഞ്ചിനിയറിംഗ് കോളജിനോട് വിട പറയുമ്പോള്‍ പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല. അധ്യാപകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, ഭരണാധികാരി, സംഘാടകന്‍ എന്നീ നിലകളില്‍ അദ്ദേഹം കാസര്‍കോടിന്റെ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ പുത്തനുണര്‍വുണ്ടാക്കി.

വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളും സമരങ്ങളും എല്‍ബിഎസ് കോളജിനെ തകര്‍ച്ചയുടെ വക്കില്‍ എത്തിച്ചപ്പോള്‍ ദൈവ ദൂതനെ പോലെ കടന്നു വന്ന് വിദ്യാര്‍ത്ഥികളെ അക്കാദമിക് മികവിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഡോ. നവാസിന് കഴിഞ്ഞു. തുടര്‍ന്ന് അന്താരാഷ്ട്ര ഐ ടി ഭീമന്മാരായ ഐബിഎം, ഇന്‍ഫോസിസ്, ടാറ്റാ എല്‍ക്‌സി, ക്യൂബോസ്റ്റ്, സി ടി എസ് ഫൊറബിയന്‍ തുടങ്ങിയ കമ്പനികളെ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിന് ക്യാമ്പസില്‍ നേരിട്ടെത്തിച്ചു എന്നുള്ളത് ഒരു ഉദാഹരണം മാത്രം.

ഡോ. നവാസ് കോളജിലെത്തിയപ്പോള്‍ ഒന്നാം വര്‍ഷക്കാര്‍ക്കു മാത്രമായിരുന്നു യൂണിഫോം. പല കുട്ടികളും പല തരത്തിലുള്ള മോഡേണ്‍ ഡ്രസ് ധരിച്ചും, അവരില്‍ പലരും ക്യാമ്പസില്‍ വിലസിയപ്പോള്‍, ക്യാമ്പസിലെ എല്ലാ വിദ്യാര്‍ത്ഥികളും യൂണിഫോം ധരിക്കണമെന്ന് നിര്‍ദേശിച്ചത് അദ്ദേഹമായിരുന്നു. അതിനെ ഞങ്ങള്‍ എതിര്‍ത്തു. പിന്നീടാണ് ഞങ്ങള്‍ക്ക് മനസിലായത്, ഈ കാര്യത്തിലൂടെ പ്രിന്‍സിപ്പാള്‍ ലക്ഷ്യമിട്ടത് പാവപ്പെട്ടവനും പണക്കാരനും ഈ ക്യാമ്പസില്‍ തുല്യ നീതി എന്നതാണെന്ന്.

തുടര്‍ന്നങ്ങോട്ട് ചര്‍ച്ചകളും സെമിനാറുകളും ടെക്‌നിക്കല്‍ ഫെസ്റ്റിന്റെയും ഒരു പരമ്പര തന്നെ നടത്തി. കൂടാതെ പി ടി എ ശക്തിപ്പെടുത്തി എല്ലാ കാര്യങ്ങളും പിടിഎയുമായി ആലോചിച്ചു നടപ്പിലാക്കി. തിരുവനന്തപുരത്തുനിന്നും കിട്ടാവുന്ന ആനുകൂല്യങ്ങള്‍ മുഴുവന്‍ വാങ്ങിയെടുത്തു. അതിനായി മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും എല്‍ബിഎസ് ഡയറക്ടറെയും കണ്ടു. അതിലൂടെ കോളജിന് 4.3 കോടി രൂപയുടെ പുതിയ അത്യാധുനിക ക്ലാസ് റൂം ബ്ലോക്ക്, 30 ലക്ഷം രൂപ വിലയുള്ള മള്‍ട്ടി സ്‌പോര്‍ട്‌സ് പ്ലെ, 1.97 കോടി രൂപ ചെലവില്‍ വലിയ സ്‌റ്റേഡിയം, 30 ലക്ഷം രൂപ ചെലവില്‍ ചുറ്റുമതില്‍, ഏഴ് ലക്ഷം രൂപ ചെലവില്‍ പ്രവേശന കവാടം, 8.3 കോടി രൂപ ചെലവില്‍ 1500 പേര്‍ക്കിരിക്കാവുന്ന രണ്ടുനില ഓഡിറ്റോറിയം, ഒപ്പം 500 പേര്‍ക്കിരിക്കാവുന്ന മെസ് ഹാളും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ കോളജ് കവാടത്തില്‍ സ്ഥാപിക്കുന്നതിനും, നാല് പുതിയ ബസുകള്‍ വാങ്ങി കുട്ടികളുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനും കോളജിനകത്തുകൂടി ജനങ്ങളുപയോഗിച്ചിരുന്ന റോഡ് എല്‍ബിഎസിന്റെ സ്ഥലം വിട്ടുകൊടുത്തുകൊണ്ട് പുറത്തുകൂടി 37.66 ലക്ഷം രൂപ ചെലവില്‍ പുതിയ റോഡ് നിര്‍മാണം എന്നിവ പൂര്‍ത്തിയാക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ചിലതുമാത്രമാണിത്.

ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന കാസര്‍കോട്ട് നാല് പുതിയ എംടെക് ക്ലാസുകള്‍ ആരംഭിക്കുകയും അടുത്ത വര്‍ഷം സിവില്‍ എഞ്ചിനിയറിംഗില്‍ പുതിയ എം ടെക് കോഴ്‌സ് ആരംഭിക്കുന്നതിനുള്ള നടപടിയും എടുത്തു. ബിടെക് കോഴ്‌സിന് നിലവിലുള്ള സീറ്റുകള്‍ക്ക് പുറമെ 120 സീറ്റു വര്‍ധിപ്പിച്ചു കോളജിനെ പുതിയ വഴിയിലേക്കു നയിച്ചു. അധ്യാപക ക്ഷാമം രൂക്ഷമായ കോളജില്‍ നിരന്തര ഇടപെടല്‍ മൂലം 28 അധ്യാപകരെ നിയമിക്കുന്നതിനും നടപടി സ്വീകരിച്ചു.

അദ്ദേഹത്തിന്റെ സേവനങ്ങളെ ഒരിക്കലും ചെറുതായി കാണാന്‍ കഴിയില്ല. കോളജിന്റെ അഭിവൃദ്ധിക്കും വികസനത്തിനും കുട്ടികളുടെ കാര്യശേഷിയും പഠനശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം കലാലയത്തെ ഉന്നത നിലവാരത്തിലെത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞു എന്നത് ചാരിതാര്‍ത്ഥ്യത്തോടെയാണ് ഞങ്ങള്‍ കാണുന്നത്. അദ്ദേഹം കോളജ് വിട്ടുപോകുന്നത് വിദ്യാര്‍ത്ഥികള്‍ക്കും മറ്റു അധ്യാപകര്‍ക്കും വലിയ നഷ്ടം തന്നെയാണ് സമ്മാനിക്കുക.
ഇതുപോലൊരു പ്രിന്‍സിപ്പാളിനെ കിട്ടുന്നത് ഭാഗ്യം തന്നെ

Keywords : LBS-College, Kasaragod, Uniform, Teachers, Clash, Students, Education, Featured, Building, Kerala, Article.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL