Join Whatsapp Group. Join now!
Aster MIMS 10/10/2023

ചില്ലറയല്ല ചില്ലറക്ഷാമം

ചില്ലറക്ഷാമംമൂലം ബസ് കണ്ടക്ടര്‍മാരോട് വഴക്കടിക്കാത്തവര്‍ വിരളം. കടയില്‍ ചെന്നാലും നോട്ടിന് കണക്കാക്കി വേണം സാധനം വാങ്ങാന്‍. സാധാരണക്കാരായ രോഗികള്‍ക്ക് കിട്ടുന്ന ചെറു Kasaragod, Bus, Coins, Prathibha Rajan
പ്രതിഭാരാജന്‍

കാസര്‍കോട്: (www.kasargodvartha.com 12/01/2016) ചില്ലറക്ഷാമംമൂലം ബസ് കണ്ടക്ടര്‍മാരോട് വഴക്കടിക്കാത്തവര്‍ വിരളം. കടയില്‍ ചെന്നാലും നോട്ടിന് കണക്കാക്കി വേണം സാധനം വാങ്ങാന്‍. സാധാരണക്കാരായ രോഗികള്‍ക്ക് കിട്ടുന്ന ചെറു ആനുകുല്യങ്ങള്‍ക്കു വേണ്ടി നീതി മെഡിക്കല്‍ സ്‌റ്റോറില്‍ ചെന്നാല്‍ ലഭിക്കുന്ന മിച്ചത്തിനു പകരം വിക്‌സ് മിഠായി തന്ന് ചില്ലറ തലവേദന മാറ്റുകയാണവര്‍.

ദയവായി ചില്ലറ തരികയെന്ന ബോര്‍ഡ് ഇപ്പോള്‍ സാര്‍വത്രികം. നഗരത്തിലെ ഊണ്‍ ഹോട്ടലുകളില്‍ ചിലയിടത്ത് ചില്ലറക്കു പകരം കൂപ്പണ്‍ നല്‍കിത്തുടങ്ങി. ചില്ലറ കിട്ടാക്കനിയായപ്പോള്‍ ഇവ സ്വരൂപിച്ച് വെച്ച് സുഖം കണ്ടെത്തുന്ന വിരുതന്മാരും വിരുതികളും കുറവല്ല. ഉണ്ടായിട്ടും കൊടുക്കാത്തവരും ഏറെ. ഇനിയിപ്പോള്‍ ഉത്സവങ്ങളുടെ സീസണുകള്‍ വരാനിരിക്കുന്നു. വ്യാപാരികള്‍ കൈമലര്‍ത്തുന്നു. എവിടെനിന്നെടുത്തു കൊടുക്കും ചില്ലറ.

50 പൈസാ തുട്ടൊഴികെ റിസര്‍വ് ബാങ്ക് യഥേഷ്ടം ചില്ലറ ഇറക്കുന്നുണ്ടെന്ന് ചില്ലറയുടെ മൊത്തവിതരണക്കാരായ കാഞ്ഞങ്ങാടിലെ കാനറയും, എസ്.ബി.ഐ ബാങ്കും പറയുന്നു. എന്നാല്‍ ഇതൊക്കെ എവിടെ പോയി ഒളിക്കുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും ഉത്തരമില്ല. ഒരു രൂപ നാണയങ്ങള്‍ ഇപ്പോള്‍ സ്‌റ്റൈന്‍ലെസ് സ്റ്റില്‍ കൊണ്ടാണ് നിര്‍മിക്കുന്നത്. ചെറുപട്ടണങ്ങളില്‍ നിന്നും വ്യാപകമായി കടത്തിക്കൊണ്ടു പോയി വണ്ടിക്കും മറ്റും പാകമായ വാഷറുകളാക്കി അഞ്ചുരൂപാക്ക് വില്‍ക്കാന്‍ പാകത്തില്‍ മൊത്തമായി ഇങ്ങോട്ടു തന്നെ തിരിച്ചു വരികയാണ് എന്നാണ് അധികൃതരുടെ നിഗമനം.

തുരുമ്പെടുക്കാത്ത ലോഹക്കട്ടിയായതിനാല്‍ ഇവ കൂടുതല്‍ ഈടു നില്‍ക്കും. ഒന്നും അഞ്ചും നാണയങ്ങള്‍ ഇപ്പോള്‍ വേണ്ടത്ര സ്‌റ്റോക്കുണ്ടെന്നും പത്തുരൂപാ നാണയത്തിനു ആവശ്യക്കാരില്ലെന്നും അന്വേഷിച്ചപ്പോള്‍ ഉത്തരവാദപ്പെട്ട ബാങ്കുകാര്‍ പറഞ്ഞു. അത്യാവശ്യക്കാര്‍ ചോദിച്ചാല്‍ നല്‍കുന്നുമുണ്ട്. ഒറ്റയടിക്ക് ഒരുപാട് ആവശ്യക്കാര്‍ കയറി വന്നാല്‍, ഉള്ള മിഷനും കേടായാല്‍ കടിച്ചതും പിടിച്ചതുമില്ലാതായിപ്പോയാലോ എന്നാണ് അവരുടെ പ്രതികരണം.

മലപ്പുറത്തെ 'ജിജിനം പൈതൃകം മ്യൂസിയം ലൈബ്രറി 'ക്കു സ്വന്തമായൊരു നാണയവണ്ടിയുണ്ട്. ചില്ലറ ക്ഷാമത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിനായി ഓടി നടക്കുകയാണവര്‍. പത്തു രൂപ നോട്ടിന് ആദ്യം ചില്ലറ തരുന്നു. പിന്നീട് അതു ഫലപ്രദമായി ചിലവഴിക്കേണ്ടതെങ്ങനെയെന്ന് പറഞ്ഞു തരുന്നു. കൊടുക്കുന്നവനും വാങ്ങുന്നവനും ചില്ലറ തലവേദനയല്ല, ചില്ലറക്ഷാമം.

ഉത്തരവാദപ്പെട്ടവര്‍ പ്രതികരിക്കുന്നു.
രൂക്ഷമായ ചില്ലറക്ഷാമത്തിനുള്ള പരിഹാരത്തിനായി അധികൃതര്‍ മനസു വെക്കണമെന്ന് കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് യുസഫ് ഹാജി പ്രതികരിച്ചു. സുഗമമായ ഇടപാടുകളില്‍ മാത്രമെ സൗഹൃദ വിപണനം സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

ചില്ലറ ക്ഷാമം മൂലം ചില്ലറ നഷ്ടമല്ല ഈ മേഖലയില്‍ സംഭവിക്കുന്നതെന്ന് ബസ് ഉടമസ്ഥ സംഘം ജില്ലാ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് പറഞ്ഞു. തൊഴിലാളിയും ഉടമയും ഇതുവഴി ഒരുപോലെ പ്രശ്‌നത്തിലാവുന്നുണ്ട്. വിദ്യാലയങ്ങള്‍ക്കുള്ള അവധി ദിവസങ്ങളില്‍ ഇത് രൂക്ഷമാവുകയാണ് പതിവ്. കിട്ടാവുന്നത്രയും ചില്ലറ സംഘടിപ്പിച്ച് ബാഗിലോ പോക്കറ്റിലോ സൂക്ഷിക്കാന്‍ നിയമപരമായ പരിമിതികള്‍ ഉള്ളതിനാല്‍ ഏറ്റവും തീവ്രമായ ചില്ലറക്ഷാമം അനുഭവിക്കുന്ന മേഖലയാണ് കെ.എസ്.ആര്‍.ടി.സിയെന്ന് കെ.എസ്.ആര്‍. എപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി മോഹനന്‍ പാടി പറഞ്ഞു.

സ്ത്രീകള്‍ അടക്കമുള്ള തൊഴില്‍ മേഖലയില്‍ ചില്ലറ ക്ഷാമം മൂലം യാത്രക്കാരുമായി നിരന്തരമായ അസ്വാരസ്യങ്ങള്‍ക്കു ഇത് കാരണമാകുന്നു. ഏറ്റെടുത്ത ചുമതലയില്‍, സമാധാനാന്തരീക്ഷത്തോടെ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നതിനെ ചില്ലറക്ഷാമം രൂക്ഷമായി ബാധിക്കുന്നതായും മോഹനന്‍ പാടി അറിയിച്ചു.


Keywords: Kasaragod, Bus, Coins, Prathibha Rajan.

Post a Comment