city-gold-ad-for-blogger
Aster MIMS 10/10/2023

വിവാഹ ചടങ്ങുകള്‍ ശരിക്കും ആരുടെ കയ്യിലാണ് ?

ശഫീഖ് തളങ്കര

മുസ്ലീം സമുദായത്തിലെ വിവാഹങ്ങള്‍ ധൂര്‍ത്തിന്റെയും ആര്‍ഭാടത്തിന്റെയും അവസരങ്ങളായി മാറുന്നതിനെതിരെ മുസ്ലീം ലീഗ് ശക്തമായി ഇറങ്ങിത്തിരിക്കുന്നത് സ്വാഗതാര്‍ഹം തന്നെ. പഴയ തലമുറ ഓമനിച്ചും ബഹുമാനിച്ചും നടത്തിവന്നിരുന്ന വിവാഹ ആഘോഷങ്ങളാണ് അനാചാര പ്രവര്‍ത്തികളും ആര്‍ഭാടങ്ങളും ധൂര്‍ത്തുമായി പുതുതലമുറ കൊണ്ടാടുന്നത്.

സമൂഹത്തില്‍ ഉന്നതനാണെന്ന ഖ്യാതിയുണ്ടാക്കുവാനും, അഹങ്കാരം മൂലവും പലരും വിവാഹാഘോഷങ്ങളുടെ പൊലിമ കൂട്ടുകയാണ്. കടം വാങ്ങിയും വായ്പയെടുത്തും വിവാഹം കെങ്കേമമാക്കുന്ന ഭൂരിഭാഗം കുടുംബവും വിവാഹസുദിനത്തിന്റെ പവിത്രത അറിയുന്നില്ല.  ഭ്രാന്തമായ ആവേശത്തോടെ ഒരു വിഭാഗം യുവാക്കള്‍ മണവാളനുനേരെ കാണിക്കുന്ന അക്രമവാസനകള്‍ (റാഗിംഗ്) മുസ്ലീം സമുദായത്തിന് തന്നെ മാനക്കേടുണ്ടാക്കുന്നു. വിവാഹ ദിവസം അടുക്കുതോറും സുഹൃത്തുക്കളുടെ റാംഗിംഗ് ക്രൂരതകളെ ചിന്തിച്ചു വെന്തുരുകുന്ന മനസുമായി മണവാളന്‍ വ്യാകുലപ്പെടുന്നു.

മണവാളനുനേരെയുള്ള അക്രമവാസനകളും ആഭാസവും കണ്ടും കേട്ടുമറിഞ്ഞും പുതുതലമുറ ഭാവിയിലേക്കുള്ള പുത്തന്‍ കോമാളിത്തരങ്ങള്‍ക്ക് കോപ്പുകൂട്ടുന്നു. വിവാഹദിനം വധുവിന്റെ വീട്ടിലേക്ക് വരനെ ആനയിച്ചുകൊണ്ടുപോകുമ്പോള്‍ വരന്റെ സുഹൃത്തുക്കള്‍ കാട്ടുന്ന കോപ്രായങ്ങള്‍ വെറുപ്പും അറപ്പും ഉളവാക്കുന്നു.  ബൈക്കോടിച്ചും നൃത്തം ചവിട്ടിയും മുഖംമൂടി ധരിപ്പിച്ചും സൈക്കിള്‍ ചവിട്ടിയും ലുങ്കി ധരിപ്പിച്ചും വ്യത്യസ്തമായ പുത്തന്‍ കോമാളി വേഷങ്ങളുമായാണ് ഇവര്‍ വരനെ ആനയിക്കുകയാണ്.

റാഗിംഗ് ക്രൂരതകള്‍ കണ്ടറിഞ്ഞ് ഭയന്ന് ചില കല്യാണങ്ങള്‍ ഓഡിറ്റോറിയങ്ങളില്‍ നടത്തിവരികയാണ്. വളര്‍ന്നുവലുതായ വീടുകളില്‍ കല്യാണ സദ്യയൊരുക്കണമെന്നുള്ള വരന്റെ സ്വപ്നങ്ങള്‍ സുഹൃത്തുക്കള്‍ തന്നെയാണ് തുടച്ചുനീക്കുന്നത്. ഉറ്റ സുഹൃത്തുക്കളെ വെറുപ്പിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തോടെ വരന് കോമാളിത്തരങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ട സാഹചര്യമുണ്ടാകുന്നു.

വരനെ ആനയിക്കുമ്പോള്‍ മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം മാര്‍ഗതടസം സൃഷ്ടിക്കലും ഹോണ്‍ മുഴക്കലും ഇവര്‍ പതിവാക്കിയിരിക്കുന്നു. പുതുതലമുറയുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്ന ഡിജെ പോലുള്ള ശബ്ദകോലാഹലങ്ങള്‍ ഹോളിവുഡ് സിനിമാ രംഗങ്ങളെ അനുകരിക്കുകയാണ്. വിവാഹ വീടുകളില്‍ നൃത്തചുവടുകളും കോമാളി വേഷങ്ങളുമായി അര്‍ധരാത്രി വരെ ഉറഞ്ഞുതുള്ളുന്ന പുത്തന്‍തലമുറ സമൂഹത്തിന് തന്നെ ശാപമായി മാറി. വിവാഹത്തിന്റെ പവിത്രത കളഞ്ഞുകുളിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ സമൂഹം ഉണരണം. അന്യമതസ്ഥര്‍ക്ക് കണ്ടു ചിരിക്കാനുള്ള പുത്തന്‍ കോപ്രായങ്ങള്‍ മുസ്ലീം സമുദായത്തിന് തന്നെ കളങ്കമേല്‍പ്പിക്കുന്നു.

ഇസ്ലാം മതം വിവാഹാഘോഷങ്ങളെക്കുറിച്ച് ചിട്ടയായ രീതിയില്‍ വ്യക്തമാക്കുമ്പോള്‍ പുതുതലമുറ അനാചാരങ്ങളുമായി കടന്നുവരുന്നത് മഹല്ല് അധികാരികള്‍ തടയണം. പ്രായപൂര്‍ത്തിയായിട്ടും പെണ്‍മക്കളെ കല്യാണം കഴിപ്പിച്ച് വിടാനാവാതെ നിര്‍ധന കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുള്ളപ്പോള്‍ വിവാഹധൂര്‍ത്തും ആര്‍ഭാടങ്ങളുമായി ചില കുടുംബങ്ങള്‍ മുന്നോട്ടു പോവുകയാണ്.

ലക്ഷങ്ങളുടെ വസ്ത്രങ്ങളും സ്വര്‍ണത്തോടൊപ്പം സ്ത്രീധനമായി കാറും നല്‍കുന്ന സാധാരണ കുടുംബവും നമ്മുടെ നാട്ടില്‍ ധാരാളമായുണ്ട്. ആദ്യരാത്രിയില്‍ മണവാളനെ വധുവിന്റെ വീട്ടിലേക്ക് അയക്കാതെ സുഹൃത്തുക്കള്‍ പിടിച്ചുവെക്കുന്നതും പതിവായിരിക്കുന്നു. മണിയറ തകര്‍ക്കുന്ന പ്രവര്‍ത്തി പഴയ ഫാഷനായത് കാരണം പുതുതലമുറ ഇതില്‍ നിന്നും ഭാഗികമായി മാത്രമേ പിന്‍മാറിയിട്ടുള്ളൂ. ചിലര്‍ക്ക് ഇപ്പോഴും ഇത് ജ്വരാണ്.

വിവാഹ ചടങ്ങുകളില്‍ യുവാക്കളെ ഭയന്ന് മുതിര്‍ന്നവര്‍ അരങ്ങത്ത് നിന്നും മാറിനിന്നതോടെ അനാചാരത്തിന്റെയും ധൂര്‍ത്തിന്റെയും ആഭാസത്തിന്റെയും അളവ് വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഇതിനെതിരെ മഹല്ല് അധികാരികളും കാരണവന്‍മാരും ഇനിയും മുഖം തിരിച്ചു നടന്നാല്‍ വിവാഹങ്ങളില്‍ ഇനി മാന്യതയുള്ളവര്‍ക്ക് പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യവും വരും. ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടുമെന്നും ലീഗിന്റെ ക്യാമ്പയിനുമായി സഹകരിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

വിവാഹ ചടങ്ങുകള്‍ ശരിക്കും ആരുടെ കയ്യിലാണ് ?

Also Read: 
വിവാഹ ചടങ്ങുകള്‍ വീണ്ടും കാട്ടാളന്മാരുടെ പിടിയില്‍

Keywords : Article, Marriage, Kerala, Kasaragod, Wedding days, Campaign, Youth, Shafeeque Thalangara. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL